2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

കച്ചവടസ്ഥാപനത്തിനു വേണ്ടിയാണോ ഉപവാസം നോക്കേണ്ടത്?

ഫാ. ജിജോ കുര്യന്‍ OFM Cap. ഫോണ്‍: 9496413878

(സത്യജ്വാല 2020 ജൂണ്‍ ലക്കത്തില്‍നിന്ന്)

1. 'സഭ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആകണ'മെന്നാണ് പോപ്പ് ഫ്രാന്‍സീസ് പറഞ്ഞുകൊണ്ടിരിക്കുന്നത്, മിഷന്‍ ഹോസ്പിറ്റല്‍ ആകണമെന്നല്ല. മാര്‍പാപ്പയുടെ മനസ്സിലെ മാതൃക ഇന്നാട്ടിലെ മിഷന്‍ ഹോസ്പിറ്റലുകള്‍ പോലുമല്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍പ്പിന്നെ ഇവിടെ സഭ നടത്തുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.

2. ഫീല്‍ഡ് ഹോസ്പിറ്റലിന്റെ പ്രത്യേകത അതു മുറിവേറ്റവരുടെ അടുത്തേക്ക് ചെല്ലുന്നു എന്നതാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ക്ക് പക്ഷേ, മുറിവേറ്റവര്‍ ഒട്ടുമേ പ്രധാനപ്പെട്ടതല്ല. ആയിരുന്നെങ്കില്‍ 'സ്ലീവാ മെഡിസിറ്റി' പണിയേണ്ടിയിരുന്നത് ചേര്‍പ്പുങ്കലല്ല, ഹൈറേഞ്ചിലോ ഇടുക്കിയില്‍ മറ്റെവിടെങ്കിലുമോ ആണ്. ചേര്‍പ്പുങ്കലില്‍നിന്ന് അങ്ങേയറ്റം അരമണിക്കൂര്‍കൊണ്ട് എത്താവുന്ന ഒന്നാന്തരം ആശുപത്രികള്‍ പലതാണ്. കോട്ടയത്തെ മെഡിക്കല്‍ കോളേജ്, കാരിത്താസ്, മാതാ, ഭാരത്, എസ്.എച്ച്.മെഡിക്കല്‍ സെന്റര്‍,  പാലായിലെ മരിയന്‍, കാര്‍മ്മല്‍, ഭരണങ്ങാനത്തെ മേരിഗിരി. അങ്ങനെ എട്ടെണ്ണം! അതിനിടയിലാണ് ഇപ്പോള്‍ ഈ മെഡിസിറ്റി ഉയര്‍ന്നിരിക്കുന്നത്. പാലാ രൂപതാനേതൃത്വം പറയുന്നതുപോലെ ജനസേവനമായിരുന്നു ലക്ഷ്യമെങ്കില്‍, മുക്കിനു മുക്കിന് ആശുപത്രികള്‍ ഉള്ളിടത്തായിരുന്നോ മെഡിസിറ്റി ഉയര്‍ത്തേണ്ടിയിരുന്നത്? തങ്ങള്‍ മറ്റ് ആശുപത്രിക്കാരെപ്പോലെയല്ല എന്നു കാണിക്കാന്‍ ഇപ്പോള്‍ അവിടെ എല്ലാറ്റിനും ചാര്‍ജു കുറവാണു കേട്ടോ! അംബാനി ജിയോ നെറ്റ് വര്‍ക് തുടങ്ങിയപ്പോഴും 'ജനസേവന'മായിരുന്നല്ലോ പ്രഖ്യാപിതലക്ഷ്യം. ജിയോയ്ക്കു വന്ന അതേ മാറ്റം മെഡിസിറ്റിക്കുണ്ടാകുന്ന കാലം അനതിവിദൂരത്തല്ല.

3. അപ്പോള്‍, കൃത്യമായ ബിസിനസ്സ് സംരംഭമാണ് സ്ലീവാ മെഡിസിറ്റി. ഈ കച്ചവടസ്ഥാപനത്തിന്റെ നടത്തിപ്പിനായി ഉപവാസം ചെയ്തു മിച്ചംകിട്ടുന്നതു സംഭാവനയായി നല്‍കണമെന്നാണ് ബിഷപ്പിന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശം. ദരിദ്രരെയും അഗതികളെയും സംരക്ഷിക്കണമെന്നാണ് ബൈബിള്‍ നിറയേ കാണുന്ന നിര്‍ദ്ദേശങ്ങള്‍. ലാഭം കൊയ്യുന്ന സ്ഥാപനങ്ങളെ സപ്പോര്‍ട്ടു ചെയ്യണമെന്ന് ഏതു വേദഭാഗമാണോ പറയുന്നത്? ഉപവാസത്തിന്റെ അടിസ്ഥാനമൂല്യത്തെയാണ് സര്‍ക്കുലര്‍ കാറ്റില്‍ പറത്തുന്നത്.

4. ഇവിടുത്തെ വിശ്വാസികളോട് ഒരാലോചനയുംകൂടാതെ പടുത്തുയര്‍ത്തിയ ഈ കച്ചവടസ്ഥാപനത്തെ പിന്തുണയ്ക്കാന്‍ ഒരു ലജ്ജയുംകൂടാതെ ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ അര്‍ഹിക്കുന സ്ഥാനം ചവറ്റുകുട്ടയാണ്. ഒരു പള്ളി പണിതാല്‍ ഇടവകക്കാരുടെ പോക്കറ്റുമാത്രമാണ് കാലിയാകുന്നത്. ഈ മെഡിസിറ്റി പണിതതും ബിഷപ്പോ പുരോഹിതരോ ഒന്നും പട്ടിണി കിടന്നിട്ടല്ല. ഉപവാസമിരുന്ന് വിശ്വാസികള്‍ സംരക്ഷിക്കുന്ന ഈ ആശുപത്രിതന്നെ രോഗികളായി എത്തുന്ന വിശ്വാസികളുടെ പോക്കറ്റില്‍ കൈയിടുന്നത് പിന്നീടു  നിസ്സഹായതയോടെ അവര്‍ കാണേണ്ടിവരും.

5. മെഡിസിറ്റിക്കുവേണ്ടി സര്‍ക്കുലര്‍ എഴുതുകയും അതിനെക്കുറിച്ചു പ്രബോധനം നടത്തുകയും ചെയ്തവരുടെ പരിഗണനക്കായി ഇതാ ഒരു ദൈവവചനം: ''ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?'' (ഏശ. 58: 6-7). സര്‍ക്കുലറിനെ പിന്തുണയ്ക്കുന്ന ഒരു ദൈവവചനം കാണിക്കാമോ?

2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

നിരീശ്വരരെയും കപടഭക്തരെയും സൃഷ്ടിക്കുന്ന കത്തോലിക്കാസഭ

(സത്യജ്വാല മാസികയുടെ എഡിറ്റോറിയലുകള്‍ - ഏപ്രിൽ 2012)

ജോര്‍ജ് മൂലേച്ചാലില്‍ - 9497088904

ലോകത്തിലെ ഏറ്റവും വലിയ മതപ്രസ്ഥാനമാണ് കത്തോലിക്കാസഭ. ആയിരക്കണക്കിനു മതവിഭാഗങ്ങളുള്ള ഈ ലോകത്ത്, അതിലെ 1/6 പേരും കത്തോലിക്കരാണെന്നാണ് കണക്ക്. ഏറ്റവും വ്യവസ്ഥാപിതമായും ഏറ്റവും കെട്ടുറപ്പോടെയും നിലനിൽക്കുന്ന മതവും കത്തോലിക്കാസഭതന്നെ. കത്തോലിക്കാ വിശ്വാസം പഠിപ്പിക്കാനും അതിന്റെ പ്രചാരണം പരിശീലിപ്പിക്കാനും വ്യാപകവും ശക്തവുമായ സംവിധാനങ്ങൾ സഭയ്ക്കുണ്ട്. 'വിളവധികം വേലക്കാർ ചുരുക്കം' എന്ന് യേശു വിലപിച്ചെങ്കിൽ, കത്തോലിക്കാസഭയ്ക്ക് അങ്ങനെയൊരു പ്രതിസന്ധിയില്ല. കാരണം, ജീവിതംതന്നെ ഉഴിഞ്ഞുവച്ച്, വ്രതാനുഷ്ഠാനത്തോടെ ജീവിക്കുന്ന ലക്ഷക്കണക്കിനു വൈദികരുടെയും കന്യാസ്ത്രീകളുടെയും ഒരു സേനാവ്യൂഹംതന്നെ സഭയ്ക്കുണ്ട്. ചുരുക്കത്തിൽ ലോകജനതയെ മുഴുവനായി ത്തന്നെ യേശുവിന്റെ ആദ്ധ്യാത്മികതയിലേക്കു പരിവർത്തിപ്പിക്കാൻ പോരുന്നത്ര സന്നാഹത്തിലാണ് നൂറ്റാണ്ടുകളായി കത്തോലിക്കാസഭ. പുളിമാവ് അധികം വേണ്ടല്ലോ, മുഴുവൻ മാവും പുളിപ്പിക്കാൻ.
             
പക്ഷേ, കത്തോലിക്കാസഭ പുലരുന്നിടങ്ങളിലെല്ലാം നിരീശ്വരത്വവും കമ്യൂണിസവുമാണ് പൊട്ടിമുളയ്ക്കുന്നതായും വളർന്നുപന്തലിക്കുന്നതായും കണ്ടുവരുന്നത്. വൃക്ഷത്തെ ഫലത്തിൽ നിന്നറിയാമെന്നാണല്ലോ യേശു പറഞ്ഞിരിക്കുന്നത്. കമ്യൂണിസം ഉരുവായതുതന്നെ, ക്രൈസ്ത വയൂറോപ്പിലാണ്. അതിന്റെ വിത്തുകൾക്ക് നല്ല മണ്ണായിത്തീർന്നതും ക്രൈസ്തവർ കൂടുതലുള്ള നാടുകളിലാണ്. ഇൻഡ്യയിൽ കേരളംതന്നെ അതിനുദാഹരണം. അതുപോലെ, ലോകത്തിലെ നിരീശ്വരചിന്തകരെയും യുക്തിവാദികളെയും നോക്കിയാൽ അവരിലേറെയും കത്തോലിക്കരോ  ക്രൈസ്തവരെങ്കിലുമോ ആണെന്നു കാണാം. ഇനി, ഈ രണ്ടു വിഭാഗത്തിലും പെടാത്തവരോ? അവരാണ് മാമോനെയും ദൈവത്തെയും ഒന്നിച്ചു സേവിക്കാൻ ശ്രമിക്കുന്ന കപടഭക്തർ-മുതലാളിത്തവാദികൾ.
             
ഇതിനർത്ഥം, സഭ ഫലം പുറപ്പെടുവിക്കുന്നില്ല എന്നുതന്നെയാണ്. എന്നല്ല, അതു വിപരീതഫലങ്ങളാണ്  പുറപ്പെടുവിക്കുന്നത് എന്നുമാണ.് ഇതെന്തുകൊണ്ട് എന്ന്, കത്തോലിക്കരെന്നും ക്രൈസ്തവരെന്നുമുള്ള നിലകളിൽ, ചിന്തിച്ചുനോക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്.
             
ഇവിടെ, എന്താണു ദൈവവിശ്വാസം, എന്താണു മതം എന്നൊക്കെ അൽപമൊന്നു ചിന്തിക്കേണ്ടതുണ്ട്. ആരോ, എന്നോ, എന്തിനൊക്കെയോവേണ്ടി രൂപംകൊടുത്ത വിശ്വാസപ്രമാണങ്ങളിലോ ദൈവശാസ്ത്രസിദ്ധാന്തങ്ങളിലോ വിശ്വസിച്ചാൽ, അല്ലെങ്കിൽ അതെല്ലാം ശരിയെന്ന് ഏറ്റുപറഞ്ഞാൽ,  അതു സ്വന്തം മതവിശ്വാസമാകുമോ, ദൈവവിശ്വാസമാകുമോ? തീർച്ചയായുമില്ല. അത് അന്യമതവിശ്വാസവും 'ദൈവശാസ്ത്രവിശ്വാസ'വുമേ ആകൂ. യേശു മുന്നോട്ടുവച്ച ദൈവദർശനം ശരിയാണെന്ന് ഒരുവൻ സമ്മതിച്ചാൽപോലും, അത് അയാളുടെ ദൈവവിശ്വാസമാകുന്നില്ല എന്നതാണു യാഥാർത്ഥ്യം. ഔഷധക്കുപ്പിയിൽ എഴുതിയിരിക്കുന്ന വിവരണങ്ങൾ ശരിയാണെന്ന് അറിഞ്ഞതുകൊണ്ടോ അംഗീകരിച്ചതുകൊണ്ടോ അതിന്റെ ഗുണം ലഭിക്കില്ല. ഒരുവനത് സ്വയമായിത്തന്നെ സേവിക്കണം. എങ്കിൽ മാത്രമേ ഗുണംകിട്ടൂ. സ്വയം കണ്ടെത്തി സ്വാംശീകരിക്കാത്തതൊന്നും സ്വന്തമാകില്ലതന്നെ. അതുപോലെ സ്വന്തം ദൈവാന്വേഷത്തിലൂടെമാത്രമേ, സ്വന്തം ദൈവവിശ്വാസത്തെയും കരുപ്പിടിപ്പിക്കാനാവൂ.
            
'നിന്റെ ഉള്ളറയിൽ കയറി വാതിലുകൾ അടച്ച് അവിടെ അദൃശ്യമായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാർത്ഥി'ക്കാൻ യേശു ഓരോരുത്തരോടും ആഹ്വാനം ചെയ്യുന്നത് അതുകൊണ്ടാണ്. അതിനു പ്രതിഫലമായി  ഉള്ളിൽ വളരുന്നതാണ് വിശ്വാസം. സർവ്വവ്യാപിയായിരിക്കുന്ന ദൈവത്തെ കണ്ടെത്താനും ആ പരമസത്തയിൽ വിശ്വസിക്കാനും ഓരോരുത്തരും അവരവരുടെ ഉള്ളിൽത്തന്നെ എഴുന്നള്ളിയിരിക്കുന്ന ദൈവാരൂപിയെ, ആത്മസ്വരൂപത്തെ, സ്വന്തം സത്തയെ, ആദ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന്, തീവ്രമായ അന്വേഷണവ്യഗ്രതയോടെ സ്വന്തം ഹൃദയവാതിലുകൾ മുട്ടിത്തുറക്കേണ്ടതുണ്ട്, ഓരോ മനുഷ്യനും.
             
ഇതൊരു ഏകാന്തപ്രക്രിയയാണ്. അതിലേക്കു വെളിച്ചംവീശാനും ഉത്തേജിപ്പിക്കാനും മാത്രമേ മറ്റുള്ളവർക്കു കഴിയൂ. എക്കാലത്തേയും ആദ്ധ്യാത്മികാചാര്യന്മാർ അതാണു ചെയ്തിട്ടുള്ളത്. മതപ്രസ്ഥാനങ്ങൾക്കും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല. ആത്മീയതയിലേക്ക് പരിവർത്തിപ്പിക്കുന്ന പുളിമാവായും സത്യത്തിലേക്കു നയിക്കുന്ന വെളിച്ചമായും വർത്തിക്കുകമാത്രമാണ് അവ ചെയ്യേണ്ടത്. വലിയ മതപ്രസ്ഥാനങ്ങൾക്ക്, ഇതേകാര്യം കൂടുതൽ വിപുലമായി ചെയ്യാൻ കഴിഞ്ഞേക്കാമെന്നുമാത്രം.
             
കത്തോലിക്കാസഭ ഇതു ചെയ്യുന്നില്ലെന്നു മാത്രമല്ല, അങ്ങനെ തനതായൊരു ദൈവാന്വേഷണപ്രക്രിയ മനുഷ്യന് അനുവദിക്കുന്നുമില്ല. (മാർ ആലഞ്ചേരിയുടെ ജൂൺ 3-ലെ ഇടയലേഖനവും പിന്നീടുടനെ കെ.സി.ബി.സി.ചേർന്ന്, വിശ്വാസികളുടെ സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്താനെടുത്ത തീരുമാനവും  ഉദാഹരണങ്ങൾ മാത്രം). പകരം, 'ഇതാണ്, സത്യവിശ്വാസം, ഇതാണ് സത്യവിശ്വാസം; ഇതംഗീകരിച്ചാൽ നിത്യരക്ഷ, അല്ലെങ്കിൽ നിത്യനരകം' എന്ന് അതിന്റെ അതിശക്തമായ മുഴുവൻ സംവിധാനങ്ങളിലൂടെ, ഭീഷണമായ സ്വരത്തിലും ആധികാരികത ഭാവിച്ചും ഒച്ചവയ്ക്കുകയാണ്, സഭ. അങ്ങനെ, മനുഷ്യന്റെ ജന്മാവകാശമായ മതസ്വാതന്ത്ര്യത്തെ ചങ്ങലക്കിടുകയാണ്; അവന്റെ അന്വേഷണബുദ്ധിയെ മുളയിലേ നുള്ളുകയാണ്; കർക്കശക്കാരനായ ഒരു ദൈവത്തെ അവതരിപ്പിച്ചും തീനരകം കാട്ടിയും സമുദായഭ്രഷ്ടു കൽപിച്ചും മനുഷ്യരിൽ ഭീതിയുണർത്തി, അവരുടെ എല്ലാവിധ സർഗ്ഗാത്മകതകൾക്കും കുളംതോണ്ടുകയാണ്; ദൈവികദാനമായി വ്യത്യസ്തതരത്തിലും തോതിലും മനുഷ്യനു ലഭിച്ചിട്ടുള്ള 'താലന്തു'കളെല്ലാം, സിദ്ധികളും വാസനകളും വൈഭവങ്ങളുമെല്ലാം, പൂഴിമണ്ണിൽ കുഴിച്ചുമൂടാൻ നിർബന്ധിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നത്, ദൈവത്തിന്റെയും മതത്തിന്റെയും പേരിലാണെന്നോർക്കണം.

സഭാസംവിധാനം അവതരിപ്പിച്ച ഈ ദൈവത്തെയും മതത്തെയും അൽപമെങ്കിലും തലയുയർത്തിനിന്നു നിരാകരിച്ചവരാണ് നിരീശ്വരരായി അറിയപ്പെടുന്നത്. ഇതേ സംവിധാനത്തിനു കീഴിലുള്ള കപടഭക്തർ മാമോൻ സേവയ്ക്കായി അവതരിപ്പിച്ച മുതലാളിത്ത രാഷ്ട്രീയ-സാമ്പത്തിക ഘടനയെ എതിർത്ത് ഒരു ബദൽ ഘടന അവതരിപ്പിച്ചവർ കമ്യൂണിസ്റ്റുകളുമായി. വികലമായ ഒരു ദൈവസങ്കല്പത്തിനും അതു ജന്മംകൊടുത്ത വികലമായ ഒരു സാമൂഹികവ്യവസ്ഥയ്ക്കുമെതിരെ പ്രതികരിച്ചുണ്ടായ ഈ ബദൽ ചിന്താപദ്ധതികളിലും, സ്വാഭാവികമായും, അതിന്റേതായ ജനിതകവൈകല്യങ്ങളുണ്ടായി. കാരണം, അതൊന്നും സ്വന്തം ഉണ്മയെക്കുറിച്ചും ഈ വിശ്വപ്രകൃതിയുടെ ഉണ്മയെക്കുറിച്ചും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മനുഷ്യൻ ഏകാന്തതയിൽ അന്വേഷിച്ചു  രൂപംകൊടുത്തവയല്ല. മറിച്ച്, സംഘടിതമായ ഒരു അസത്യപ്രദർശനത്തിനും അനീതിഘടനയ്ക്കുമെതിരെ സംഘടിതമായി പ്രതികരിക്കുക മാത്രമായിരുന്നു. സ്വാഭാവികമായും, ദാർശനികമായ ആഴമോ വിശുദ്ധിയോ തെളിമയോ അവയ്ക്കില്ലാതെപോയി.  

ലോകമിന്ന്, ഈ മൂന്നു ബഹിർമുഖപ്രസ്ഥാനങ്ങളുടെയും-കപടഭക്തരുടെയും കമ്യൂണിസ്റ്റ്, നിരീശ്വരപ്രസ്ഥാനങ്ങളുടെയും-സ്വാധീനത്തിലാണ്. തന്മൂലം, തായ്‌വേരറ്റ വൃക്ഷംപോലെ, മനുഷ്യജീവിതം ഉണങ്ങിവരണ്ട് ഊഷരമാവുകയാണ്. മസ്തിഷ്‌കനിയന്ത്രണമില്ലാത്ത പേശീചലനങ്ങളുടേതുപോലത്തെ വികലചേഷ്ടകൾ  സമൂഹഗാത്രത്തിൽ മതമൗലികവാദങ്ങളായും തീവ്രവാദങ്ങളായും  ഭീകരപ്രവർത്തനങ്ങളായും പ്രത്യക്ഷമാവുകയാണ്. അങ്ങനെ, മനുഷ്യജീവിതമിന്ന്, കൊല്ലും കൊലയും ചൂഷണവും കലാപങ്ങളും  നിലവിളികളും നിറഞ്ഞ ഭീതിദവും അതിദാരുണവുമായ ഒരന്തരീക്ഷത്തിലായിരിക്കുന്നു. ചുരുക്കത്തിൽ, യേശു അവതരിപ്പിച്ച ദൈവരാജ്യത്തിന്റെ മറുധ്രുവത്തിലാണ് ലോകത്തെ കത്തോലിക്കാസഭ എത്തിച്ചിരിക്കുന്നത്. മതത്തിന്റെ ആട്ടിൻതോലണിഞ്ഞ ഒരു പുരോഹിതരാഷ്ട്രീയപ്രസ്ഥാനമായിട്ടേ അതിനെ കാണാനാവൂ. മറ്റു മതങ്ങളെ രാഷ്ട്രീയവത്കരിച്ചതിനുള്ള മുഖ്യ ഉത്തരവാദിത്വവും സഭയ്ക്കാണ്.
             
അതുകൊണ്ട് കത്തോലിക്കാസഭയിൽത്തന്നെ, തിരിച്ചുള്ള ഒരു പ്രക്രിയയ്ക്കു തുടക്കംകുറിക്കേണ്ടിയിരിക്കുന്നു. സ്വന്തം കണ്ണിലെ തടി എടുത്തുമാറ്റേണ്ടിയിരിക്കുന്നു. കത്തോലിക്കരിൽ സത്യാന്വേഷണത്തിലും സ്വതന്ത്രചിന്തയിലും ആഭിമുഖ്യം വളർത്തിക്കൊണ്ടേ ആത്മവിമർശനത്തിന്റേതായ ഇത്തരമൊരു തുടക്കത്തിനു സാധിക്കൂ. യേശുവിന്റെ ദൈവദർശനത്തെയും ദൈവരാജ്യസങ്കൽപത്തെയും, ദൈവദാനമായി ലഭിച്ച സ്വന്തം ബുദ്ധിയിലും ഹൃദയത്തിലും ഉൾക്കൊ ണ്ടും സ്വാംശീകരിച്ചുമാത്രം സ്വന്തം വിശ്വാസം രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഓരോ കത്തോലിക്കനും ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അതിന്, യേശുവിന്റെ  ദൈവരാജ്യത്തിൽ സ്വയം പ്രവേശിക്കാതെയും മറ്റുള്ളവരെ പ്രവേശിക്കാനനുവദിക്കാതെയും, ദൈവശാസ്ത്രക്കുഴികളും കിടങ്ങുകളും തീർത്ത് അതിൽ വീണുകിടക്കുന്ന പൗരോഹിത്യത്തെയും അവരുടെ ശാസനകളെയും അവഗണിക്കാനുള്ള ചങ്കൂറ്റം നാം കാണിക്കേണ്ടതുണ്ട്. അന്ധതയുടെ കുഴികളിൽക്കിടക്കുന്ന അവർക്ക് വെളിച്ചം പകരാനും നാം ബാധ്യസ്ഥരാണ്.

തീർച്ചയായും, യേശു വിഭാവനം ചെയ്ത പരസ്പരാനന്ദകരമായ നല്ലൊരു ലോകം സാധ്യമാണ്. അതു നമ്മുടെ ഇടയിൽത്തന്നെയുണ്ട്. കണ്ടെത്തി ആവിഷ്‌കരിക്കണമെന്നുമാത്രം.                                                                                        - എഡിറ്റർ

2020, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

സത്യജ്വാലാനാളങ്ങള്‍ I മാർച്ച് 2012

(സത്യജ്വാല മാസികയുടെ എഡിറ്റോറിയലുകള്‍)

ജോര്‍ജ് മൂലേച്ചാലില്‍ - 9497088904


'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM), 'സത്യജ്വാല' എന്ന പേരില്‍ ഒരു മാസിക ആരംഭിക്കുകയാണ്. സഭാകാര്യങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഒരു വേദി ഒരുക്കുകയാണ് ലക്ഷ്യം.

ഈയിടെ (2011 നവംമ്പര്‍ 6 മുതല്‍), ഞങ്ങള്‍ 'അല്മായശബ്ദം' എന്ന പേരില്‍ ഒരു ഗ്രൂപ്പ് ബ്‌ളോഗ് (www.almayasabdam.blogspot.com)  തുടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള അനവധി മലയാളി കത്തോലിക്കര്‍ അതിന്റെ വായനക്കാരാണിന്ന്. ഈ കുറഞ്ഞ കാലംകൊണ്ടുതന്നെ ഈ ബ്‌ളോഗില്‍ 35000 -ത്തോളം അനുവാചക സന്ദര്‍ശനങ്ങള്‍ (Hits) ഉണ്ടായിക്കഴിഞ്ഞു! മുപ്പതിലേറെ ഔദ്യോഗിക രചയിതാക്കള്‍ (contributors) ഉള്ള ഈ ബ്‌ളോഗ് 750 - ലധികംപേര്‍ ദിവസേന വായിക്കുന്നുണ്ട്. ഈ എണ്ണം ഓരോ ദിവസവും കൂടി വരുകയുമാണ്.

ബ്ലോഗുകളുടെ ചരിത്രത്തില്‍ 'അല്മായ ശബ്ദ'ത്തിനു ലഭിച്ച അഭൂതപൂര്‍വ്വമായ ഈ പ്രചാരണത്തിനു കാരണം, സഭാകാര്യങ്ങള്‍ സ്വതന്ത്രമായും തുറന്നും ചര്‍ച്ച ചെയ്യാന്‍ മലയാളി കത്തോലിക്കരില്‍ വളരെപ്പേര്‍ ആഗ്രഹിക്കുന്നു എന്നതാണെന്ന് ഞങ്ങള്‍ കരുതുന്നു. ചര്‍ച്ചയോ സംവാദമോ ആത്മവിമര്‍ശനമോ സുതാര്യതയോ ഇല്ലാത്ത സഭയുടെ അടഞ്ഞ വ്യവസ്ഥ വിശ്വാസിസമൂഹത്തിന് അസഹ്യമായിക്കഴിഞ്ഞു. അതുകൊണ്ടാകാം, സഭയില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചുവരുന്ന ഗഇഞങ - ന്റെ ഈ തുറന്ന ചര്‍ച്ചാവേദിക്ക് ഇത്രയും പ്രോത്സാഹനം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും, ഈ ബ്‌ളോഗ് അനുഭവം ഞങ്ങള്‍ക്ക് വളരെയേറെ ആത്മവിശ്വാസം പകര്‍ന്നു നല്കിയിരിക്കുകയാണ്. ഒരു അച്ചടി മാധ്യമത്തെപ്പറ്റി ചിന്തിക്കാന്‍ ഞങ്ങള്‍ക്കു ധൈര്യം തന്നതും മറ്റൊന്നല്ല. ഒരു ആഴ്ചപ്പതിപ്പ് ഇറക്കാന്‍ പോരുന്നത്ര ഈടുറ്റ ധാരാളം രചനകളാണ് അല്മായശബ്ദം ബ്ലോഗില്‍ അനുദിനം നിറഞ്ഞുകൊണ്ടിരിക്കുന്നത്! അതില്‍ നിന്നു തിരഞ്ഞെടുത്ത രചനകളുടെ ഒരു പതിപ്പ് മാസംതോറും ഇറക്കാമെന്ന് വിചാരിക്കുന്നു.

- മനുഷ്യരില്‍ ആത്മീയാവബോധമുണര്‍ത്തി അവരുടെയുള്ളില്‍ മാനുഷിക മൂല്യങ്ങളുടെ കെടാവിളക്ക് തെളിക്കുക എന്നതാണ് മതങ്ങളുടെ ധര്‍മ്മം എന്നു ഞങ്ങള്‍ കരുതുന്നു. മതങ്ങളുടെ ഈ ധര്‍മ്മനിര്‍വ്വഹണം വേണ്ടവണ്ണം നടന്നാല്‍ മാത്രമേ, അവനവനെപ്പോലെ മറ്റുള്ളവരെയും കാണാനുള്ള കണ്ണ് മനുഷ്യനുണ്ടാവൂ. എങ്കില്‍ മാത്രമേ, 'അവനവന്‍   കടമ്പ' കടന്ന് മറ്റുള്ളവരിലേക്ക് ഹൃദയപൂര്‍വ്വം കടന്നുചെല്ലാനുള്ള പോസിറ്റീവ് മനോഭാവമുണ്ടാകൂ. സ്വകാര്യമാത്രപരതയെന്ന ഇടുങ്ങിയ ഭൗതിക മനോഭാവത്തില്‍നിന്നും പരാര്‍ഥതാഭാവമെന്ന വിശാലതയിലേക്ക്, ആധ്യാത്മികതയിലേക്ക്, പടര്‍ന്നുല്ലസിക്കാന്‍ അപ്പോഴേ മനുഷ്യന് പ്രാപ്തിയുണ്ടാകൂ. മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക-രാഷ്ട്രീയ ജീവിതവ്യവസ്ഥ രൂപപ്പെട്ടുവരണമെങ്കിലും, മതങ്ങള്‍ ഈ ധര്‍മ്മാനുഷ്ഠാനം നിര്‍വ്വഹിക്കേണ്ടതുണ്ട്. മാനുഷികമൂല്യങ്ങളുടെ അടിത്തറയില്‍ മാത്രമേ മാനുഷികമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്താനും നിലനിര്‍ത്താനും കഴിയൂ.

ഇന്നിപ്പോള്‍, മാനുഷിക മൂല്യങ്ങളെയെല്ലാം ചതച്ചരച്ചുകൊണ്ട് കച്ചവടമൂല്യങ്ങളുടെ ബുള്‍ഡോസറുകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുകയറുകയാണ്. അതിന് അടിസ്ഥാനകാരണം, മതങ്ങള്‍ അവയുടെ ധര്‍മ്മനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടതാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ആര്‍ക്കും കാണാനാകും. വിവിധ വീ്ക്ഷണകോണുകളിലൂടെയാണെങ്കിലും എല്ലാറ്റിനെയും ഏകാത്മകമായി ദര്‍ശിക്കുന്നവയാണ് എല്ലാ മതങ്ങളും. എന്നാല്‍ അവയെല്ലാംതന്നെ ഇന്ന് വിഭാഗീയവും പരസ്പരം മത്സരിക്കുന്നതുമായി മാറിക്കഴിഞ്ഞു. ഈ ദുരവസ്ഥയില്‍ മനുഷ്യനില്‍ ആദ്ധ്യാത്മികാവബോധമുണര്‍ത്താന്‍, മാനുഷികമുല്യങ്ങള്‍ നിറയ്ക്കാന്‍, അവയ്‌ക്കെങ്ങനെ കഴിയും? മതങ്ങളും മനുഷ്യരില്‍ മാത്സര്യത്തിന്റേതായ കച്ചവടമൂല്യങ്ങളാണ് വിതയ്ക്കുന്നതെങ്കില്‍പ്പിന്നെ, മറ്റെന്താണ് മനുഷ്യന് കൊയ്യാന്‍ കിട്ടുക? വ്യക്തികളും മതവിഭാഗങ്ങളും രാഷ്ട്രങ്ങളും പരസ്പരം ഗോഗ്വാവിളിക്കുന്ന ചന്തസംസ്‌കാരം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും; അതിന്റെ അടിസ്ഥാനത്തില്‍, ഒരു നവകൊളോണിയല്‍ ആഗോള ചന്തവ്യവസ്ഥിതിയും.
ഈ സാഹചര്യത്തില്‍നിന്ന് മോചനം പ്രാപിക്കാന്‍ മനുഷ്യര്‍ക്കു കഴിയണമെങ്കില്‍, അവരവര്‍ അംഗങ്ങളായിരിക്കുന്ന മതങ്ങളെ അവയുടെ പ്രാക്തനവിശുദ്ധിയിലേക്ക് വിമര്‍ശനാത്മകമായും സൃഷ്ടിപരമായും അവരവര്‍തന്നെ നയിക്കേണ്ടതുണ്ട്. റോമന്‍ സാമ്രാജ്യത്വമൂശയില്‍ വാര്‍ക്കപ്പെട്ട കത്തോലിക്കാസഭ ആദിമസഭയുടെ ആദ്ധാത്മിക വിശുദ്ധിയിലേക്കും അധികാരവിമുക്തമായ സാഹോദര്യഭാവത്തിലേക്കും നയിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ഒരു കൈത്തിരി വെട്ടമായി 'സത്യജ്വാല' മാസികയെ കാണണമെന്നും എല്ലാ വിധത്തിലും പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു.         
              
                എഡിറ്റര്‍

2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച

നിങ്ങൾ ഞങ്ങൾക്ക് അഭിമാനമാണ് യേശുവിന്റെ സ്നേഹത്തിലും ഐക്യത്തിലും

 കേരളത്തിലെ കത്തോലിക്കാ സഭാനേതൃത്വം ചോദിച്ചു വാങ്ങുന്നതാണിതൊക്കെ

റോസി തമ്പി 

സഭയക്ക് അതിന്റെ കുമാരൻമാരും കെന്നഡി ഇരുമ്പിൻകാല മുതലായ പ്രിയ സന്തതികളും ഉണ്ടാക്കിക്കൊടുക്കുന്ന നേട്ടം.
ലോകത്തിൽ ആദ്യമായി തന്നെ സ്ത്രീകളുടെതു മാത്രമായി ഒരു ഭരണഘടനയും ഭരണ സംവിധാനവും ഉണ്ടായത് കന്യാസ്ത്രീ മഠങ്ങളിലാണ്.
ഒരു സ്ത്രീക്ക് കല്യാണം കഴിക്കാതെയും സമൂഹത്തിൽ അന്തസ്സായി ജീവിക്കാം, സ്വന്തം കാലിൽ നിൽക്കാം, ഇതൊക്കെയാണ് കന്യാസ്ത്രീ മഠങ്ങൾ ഒരു സ്ത്രീക്കു നൽകിയ സ്വാതന്ത്ര്യം.
നേർച്ച വസ്തുക്കളായി പോകുന്നവർ മാത്രമല്ല അവിടെയുള്ളത്. തീർച്ചയായും സ്ത്രീധനം എന്ന പിശാചിൽ നിന്ന് പല നിർദ്ധനരായ പെൺകുട്ടികൾക്കും അതൊരു അന്തസ്സുള്ള ഇടമായിരുന്നു. .ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടായിട്ടും ഇന്നുംകന്യാസ്ത്രീയാകാൻ തീരുമാനിക്കുന്ന പെൺകുട്ടികൾ ഉണ്ട്. യേശുവിനേടുള്ള പ്രണയം ആവേശിക്കാതെ ഒരു സ്ത്രീയും അവിടെ എത്തിപ്പെടുന്നില്ല. അതിന്റെ ലഹരിയും ആനന്ദത്തിലും ജീവിക്കുന്ന ധാരാളം ആൺ, പെൺ സംന്യസ്ത സുഹൃത്തുകളും എനിക്കും ഉണ്ട്. (സ്വന്തം സന്തോഷങ്ങൾക്ക് അവിടം മതിയാകാതെ വരുമ്പോൾ വിട്ടുപോരുന്നവരുമുണ്ട് )

സ്വന്തമായി സ്കൂളും കോളേജും ആശുപത്രികളും അനാഥാലയങ്ങളും തൊഴിലിടങ്ങളും നടത്താൻ ഈ ആൺകോയ്മാ ലോകത്തിലും അവർക്ക് നിഷ്പ്രയാസം കഴിയുന്നുണ്ട്. തീർച്ചയായും കന്യാസ്ത്രീകൾ പള്ളിക്കൂടങ്ങൾ തുടങ്ങാൻ ധൈര്യം കാണിച്ചിരുന്നില്ലെങ്കിൽ കേരളത്തിൽ ഇന്നു കാണുന്ന സ്ത്രീ ശാക്തീകരണം സാധ്യമാകുമായിരുന്നില്ല.

കാലാനുഗതമായി നവീകരിക്കാത്ത സ്വന്തം നിയമാവലി അവർക്കിടയിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അത് അവർക്കിടയിൽ തന്നെ പരിഹരിക്കപ്പെടെണ്ടതാണ്.
എന്നാൽ പൗരോഹിത്യത്തിന്റെ കടന്നുകയറ്റം അത്തരം ഒരു നവീകരണത്തെ നിയന്ത്രിക്കാൻ പാടുപെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫാ.നോമ്പിളും, ഫാ. പുത്തൽ പുരക്കലും.
പൗരോഹിത്യത്തിന്റെ അവസാന ആയുധമായിരുന്നു തെമ്മാടിക്കുഴി അതെനിക്കു വേണ്ടെന്നു പറയാൻ ഒരു കന്യാസ്ത്രീ ധൈര്യം കാണിച്ചിരിക്കുന്നു. (അല്ല കിഡ്നി ദാനം ചെയ്യുന്നത് പരമപുണ്യമെങ്കിൽ അതിലും എത്രയോ വലിയ പുണ്യമാണ്. സ്വന്തം ശരീരം മുഴുവൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ദാനം ചെയ്യുന്നത്. ദൈവം തന്ന ഒരു അവയവം മുറിച്ചുകളഞ്ഞാൽ സ്വർഗ്ഗത്തിൽ വലിയ സ്ഥാനം കിട്ടുമെങ്കിൽ ശരീരം മുഴുവൽ നൽകുന്ന വ്യക്തി സ്വർഗ്ഗത്തിൽ എത്ര വലിയ സ്ഥാനം കിട്ടണം.)
സിസ്റ്റർ ലൂസി
നിങ്ങൾ യേശുവിന്റെ മണവാട്ടിയെന്ന് തെളിയിച്ചിരിക്കുന്നു.
നിങ്ങൾ ഞങ്ങൾക്ക് അഭിമാനമാണ്
യേശുവിന്റെ സ്നേഹത്തിലും ഐക്യത്തിലും
റോസി തമ്പി

2019, മേയ് 13, തിങ്കളാഴ്‌ച

സഭയിലെ ലൈംഗിക പീഡനം തടയാന്‍ കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പീഡനവിവരം അറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം

പരാതിപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കണം. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രുപതകളിലും സംവിധാനം വേണം. ഇരകളുടെ സ്വകാര്യത സൂക്ഷിക്കണം. വിശ്വാസികള്‍ക്ക് നിര്‍ഭയം പീഡനവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബിഷപ്, കര്‍ദിനാള്‍, സുപീരിയര്‍ തുടങ്ങിയവരാണ് ആരോപണം നേരിടുന്നതെങ്കില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ നടപടികളും മാര്‍പാപ്പ വ്യക്തമാക്കി.

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ കര്‍ശന മാര്‍ഗരേഖയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക പീഡനങ്ങളെ കുറിച്ച് വിവരമറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം. അധികാരികള്‍ പരാതി മൂടിവയ്ക്കാന്‍ ശ്രമമുണ്ടായാലും പുറത്തുപറയണമെന്നും ഫ്രാന്‍സിസ് പാപ്പ വ്യാഴാഴ്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമായി നല്‍കിയ മാര്‍ഗരേഖയില്‍ പറയുന്നു.
പരാതിപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കണം. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രുപതകളിലും സംവിധാനം വേണം. ഇരകളുടെ സ്വകാര്യത സൂക്ഷിക്കണം. വിശ്വാസികള്‍ക്ക് നിര്‍ഭയം പീഡനവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബിഷപ്, കര്‍ദിനാള്‍, സുപീരിയര്‍ തുടങ്ങിയവരാണ് ആരോപണം നേരിടുന്നതെങ്കില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ നടപടികളും മാര്‍പാപ്പ വ്യക്തമാക്കി.
പരാതികള്‍ ഉയര്‍ന്നാല്‍ അത് വത്തിക്കാനെ അറിയിക്കാന്‍ ആര്‍ച്ച്ബിഷപ്പുമാര്‍ തയ്യാറാകണം. രാജ്യത്തെ നിയമ സംവിധാനവുമായി സഹകരിക്കണം. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ലോകത്തിന്റെ പലകോണുകളില്‍ നിന്നും കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതും അത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനുമിടയിലാണ് മാര്‍പാപ്പയുടെ പുതിയ നീക്കം.
സഭയിലെ ലൈംഗിക പീഡനങ്ങളില്‍ പോലീസില്‍ പരാതിപ്പെടുന്നതിനെ ഇതുവരെ സഭ പരസ്യമായി പിന്തുണച്ചിരുന്നില്ല. സഭ ന്യൂനപക്ഷമായ സമൂഹത്തില്‍ ഇത്തരം പരാതികള്‍ സഭയ്ക്ക് ദോഷമായി ഭവിക്കുമെന്ന ഭയമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ഇതാദ്യമായാണ് വത്തിക്കാന്‍ അതാതു നാട്ടിലെ നിയമസംവിധാനവുമായി ചേര്‍ന്ന് പരാതിപ്പെടാന്‍ നിര്‍ദേശം നല്‍കുന്നത്. സഭ അതില്‍ ഇടപെടാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

പരാതിയുമായി എത്തുന്നവരെ സഭാ നേതൃത്വം കേള്‍ക്കണം. അവര്‍ക്ക് ആത്മീയവും വൈദ്യശാസ്ത്രപരവും മനശാസ്ത്രപരവുമായ എല്ലാ പിന്തുണയും നേതൃത്വം നല്‍കണം. പഴയ ലൈംഗിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കന്യാസ്ത്രീകളും പുരോഹിതരും ബാധ്യസ്ഥരാണെന്നും മാര്‍ഗരേഖ പറയുന്നു. പോപ്പിന്റെ നിര്‍ദേശം ലോകമെമ്പാടുമുള്ള പൗഹോരിത്യ നേതൃത്വം പാലിച്ചല്‍ ഇതുവരെ കുഴിച്ചുമൂടിയ പല പീഡന പരാതികളും പുറത്തുവരുമെന്ന് ഉറപ്പാണ്.
http://www.mangalam.com/news/detail/306994-latest-news-pope-issues-groundbreaking-law-ordering-all-catholic-priests-nuns-to-report-abuse.html

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഒറ്റയാൻ നിരാഹാര സമരപോരാട്ടം നടത്തുന്ന ശ്രീ സ്റ്റീഫൻ മാത്യുവിനോട് പറയുവാനുള്ളത്.

Joseph Tj

സിസ്റ്റർ അഭയയുടെ മരണം

- നീതി നിർവ്വഹണത്തിലെ കാലതാമസം

ജനശ്രദ്ധ പിടിച്ചുപറ്റുവാനോ, ഉഴവൂർ പഞ്ചായത്തിലെ ഏതെങ്കിലും വാർഡിൽ നിന്ന് മത്സരിച്ച് ജനങ്ങളെ സേവിച്ച് സേവന ത്വരക്ക് ശമനം വരുത്തുവാൻ വേണ്ടിയോ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരാളല്ല സ്റ്റീഫനെന്ന് അദ്ദേഹവുമായി വെറും പരിമിതമായ പരിചയം മാത്രമേ ഉള്ളൂവെങ്കിലുംഎനിക്ക് ഉറപ്പുണ്ട്.
ഇന്നും ഞാൻ ശ്രീ സ്റ്റീഫനെ കണ്ടിരുന്നു. ഇന്നലെ കണ്ടപ്പോൾപൊതുവായ ചില കാര്യങ്ങൾ സംസാരിച്ചു.ഇന്ന്, വിചാരിച്ചു പോയതൊന്നുംപറയുവാൻ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് സാധിച്ചുമില്ല.
ശ്രീ സ്റ്റീഫൻ, അദ്ദേഹത്തിന്റെ ബാല്യകാല സഹപാഠിയായിരുന്ന സി.അഭയയോട് രണ്ടേമുക്കാൽ ദശാബ്ദങ്ങളിലൂടെ കേരള സമൂഹം ചെയ്ത അനീതിക്കെതിരെ, വാച്യാർത്ഥത്തിൽ തന്നെ കൃത്യമായി
രേഖപ്പെടുത്താവുന്ന ഒരു do or die സമരത്തിലാണ്.കഴിഞ്ഞ 27 വർഷങ്ങളായി കെട്ടും അണഞ്ഞും വീണ്ടും ജ്വലിപ്പിച്ചും നടക്കുന്ന ദയനീയമായ ഒരു നീതി നടപ്പാക്കൽ സംവിധാനത്തെ തുറന്നു
കാട്ടുന്ന ഒന്നാണ് അദ്ദേഹത്തിന്റെയീ നിരാഹാര സമരമെന്നതിൽ സംശയമൊന്നുമില്ല. മിക്കവാറുമൊക്കെ ശ്രീ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഒറ്റയാൻ പോരാട്ടങ്ങളായിരുന്നു നിശ്ചയമായും എഴുതി തള്ളപ്പെട്ടു പോവുമായിരുന്ന അഭയ കൊലപാതകം ഈ അവസ്ഥ
യിൽ എങ്കിലും എത്താൻ കാരണം. അതു കൊണ്ട്, ഒറ്റയാൻ പോരാട്ടങ്ങളോട് എനിക്ക് ബഹുമാനവും സ്നേഹമേയുള്ളൂ.

സ്നേഹക്കരുതൽ കൊണ്ട് ചില കാര്യങ്ങളേയും ചില വ്യക്തികളേയും സ്മരിക്കുന്നു. ഇറോം ഷാർമിള.എത്ര വർഷങ്ങൾ ആ സ്ത്രീ നിരാഹാരം കിടന്നു.? ഇന്റർനാഷണൽ മീഡിയകൾ എത്രയോ വട്ടം അവരുടെ ജീവനു വേണ്ടി സ്റ്റേറ്റിനോട് വാമൊഴിയിലും വരമൊഴിയിലും നിശിതമായ ഭാഷയിൽ ഇടപെടലുകൾ ആവശ്യപ്പെട്ടു. അവസാനം, സമരം നിറുത്തി, ഏറ്റവുമടുത്ത നാളിലെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് നീതിക്കുവേണ്ടി വോട്ടു ചോദിച്ചപ്പോൾ, അവർക്കെത്ര വോട്ടുകൾ രക്തത്തിന്റെ രക്തമായ സ്വന്തം ജനതയിൽ നിന്നു കിട്ടി എന്നു നമുക്കറിയാം. ശുദ്ധവും പവിത്രവുമായ ഗംഗയ്ക്കു വേണ്ടി ജീവത്യാഗം ചെയ്തവരെ ആരോർക്കുന്നു?
ജീവത്യാഗം ചെയ്യാൻ നിനച്ചു കൊണ്ടുള്ള ഒറ്റയാൾ സമരം വൈകാരികമാണ്; ബുദ്ധിപൂർവ്വമല്ല തന്നെ.താങ്കൾ പട്ടിണി കിടന്ന് മരിച്ചാലും കരിങ്കല്ല് കരിങ്കല്ലായി പിറ്റേന്നത്തെ പ്രഭാതത്തേയും നോക്കി പതിവു പുഛച്ചിരി ചിരിക്കും.
കുറെപ്പേർ, പിറ്റേന്ന് - കഷ്ടമെന്നും നീചമെന്നും പറയട്ടെ, അക്കൂട്ടത്തിൽ ഞാനുമുണ്ടാവും - സഹാനുഭൂതി ജാഥ നടത്തുകയോ, ഒരു ലക്ഷം ഒപ്പുകൾ സമാഹരിച്ച്,വല്ലയിടത്തേക്കുമൊക്കെ ഹരജി തയ്യാറാക്കി അയക്കുമോ ചെയ്തേക്കും, അവിടെക്കഴിയും കാര്യങ്ങൾ. അതു കൊണ്ട്, മരിക്കുന്ന താങ്കളെക്കാൾ ജീവിക്കുന്ന ഒരു പടയാളിയെയാണ് അഭയയുടെ ആത്മാവിന്നാവശ്യപ്പെടുന്നത്.
മറ്റൊരു കാര്യം കുറച്ചു കൂടി ഡൗൺ ടു എർത്ത് ആയുള്ളതാണ്. താങ്കൾക്ക് ഒരു കൂട്ടിരുപ്പുകാരൻ /കാരി ഇല്ല എന്നാണ് ഞാനറിഞ്ഞത്, അതു കൊണ്ട് സ്വാഭാവികമായി, വാർഡിൽ അഡ്മിററാവാതെ പോലീസു കൊണ്ടുവന്ന് കാഷ്വാൽറ്റിയിൽ ആക്കിയ പാടെ കൂട്ടുനിൽപ്പുകാരില്ലാത്തവരെ - പ്രധാനമായും തെരുവിൽ നിന്നും കിട്ടുന്നവരെ - സംരക്ഷിക്കുന്ന ഐസൊലേഷൻ എന്ന മറു പേരുള്ള ഡെസ്റ്റിട്യൂട്സിനുള്ള വാർഡിലേക്കു മാറ്റി. ഒരു കട്ടിലിൽ മറ്റൊരു മഹായാതനക്കാരനോടൊപ്പം താങ്കളും കിടക്കുന്നു. രണ്ടുണ്ടിവിടെ പ്രശ്നങ്ങൾ:
താങ്കൾക്ക് തത്ക്കാലം, ഇപ്പോൾ അസുഖങ്ങളൊന്നുമില്ല, എന്നാൽ, അനുദിനം ശരീരം ക്ഷീണിച്ചു കൊണ്ടിരിക്കുന്നു. ഡ്രിപ്പും, മനശ്ശക്തിയുമാണ് ജീവശക്തിപകരുന്നതിപ്പോൾ. പേരുകൾ പോലുമറിയാത്ത രോഗങ്ങളുള്ള അഥവാ അറിഞ്ഞാലും പുറത്തറിയിയ്ക്കാൻ വിവേ
കംസമ്മതിക്കാത്ത രോഗികളാവാർഡിലുണ്ട്. താങ്കൾ, ആ അർത്ഥത്തിൽ ഒരു വലിയ റിസ്ക്കിലാണ്. വികാരത്തിനു പകരം, വിവേകവും നമ്മോട് ചിലത് ആവശ്യപ്പെടുന്നുണ്ട്.

മറ്റൊരു കാര്യം, താങ്കൾ മറ്റൊരു രോഗിയുമായി (അവിടത്തെ നിത്യ പ്രതിഭാസമായ) ഒറ്റക്കട്ടിലിലാണ് കഴിയുന്നത് എന്നു ഞാൻ പറഞ്ഞല്ലോ. ശരിക്കും, ആ വാർഡ്, ആ കട്ടിൽ, അത്, ശരിക്കും പാർശ്വവൽക്കരിക്കപ്പെട്ടോർ ,വേറെങ്ങും തുണയില്ലാത്തോർ, അഗ തികൾ, അവർക്കുള്ള ഏറ്റവും പരിമിതമായ, basic ആയ അവകാശമല്ലെ ? എത്ര ഉന്നതമായ ഒരു ആശയത്തിനായി പോരാടുമ്പോൾപ്പോലും നാം അങ്ങനെയുള്ളവരെയും അവരുടെ അവകാശ ങ്ങളെയും വിസ്മരിക്കാൻ പാടുണ്ടോ?
അനീതിക്കെതിരെ മരണം വരിക്കാൻ നെഞ്ചുറപ്പുള്ള ഒരു പോരാളിക്ക്, ജീവിച്ചിരുന്നു കൊണ്ട് തന്നെ,(മരണം വരിക്കുന്നതിൽ) കൂടുതൽ ചെയ്യാൻ കഴിഞ്ഞേക്കും.
ഈ സന്ദേശം, ശ്രീ സ്റ്റീഫന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ അദ്ദേഹത്തിലെത്തിച്ച് വേണ്ടതു ചെയ്യുമല്ലോ.